✒️ മിൻഹാജ് ഇ. കെ ചാഴിയോട്. "ഒ.കെ വരുന്നുണ്ട്. നീ വേഗം പോയി ചായയുണ്ടാക്ക് ". തന്റെ വീട് ലക്ഷ്യംവെച്ച് നടന്നുവരുന്ന അരുമശിഷ്യൻ കാളികാവുകാരനായ ഒ.കുട്ടി മുസ്‌ലിയാരെ അകലെ നിന്ന് കാണുമ്പോൾ തന്നെ കേരളം കണ്ട ഏറ്റവും വലിയ കിതാബിന്റെ കുലപതികളിലൊരാളായ കണ്ണിയത്ത് ഉസ്താദ് തന്റെ പ്രിയ പത്നിയോട് പതിവായി പറയുന്ന വാക്കുകളാണിത്. അഭിമാനശിഷ്യന്റെ ആഗമനം കൊണ്ട് നിർവൃതിപൂണ്ടു ഗുരു പറയുന്ന വാക്കുകൾ. ചില ജീവിതങ്ങൾ അങ്ങനെയാണ്. വിദ്യാർത്ഥി കാലത്തെ അഹോരാത്രപരിശ്രമം കൊണ്ടും അറ്റമില്ലാത്ത അദബ് കൊണ്ടും കൃത്യതയാർന്ന ജീവിതശൈലി കൊണ്ടും ആത്മാർത്ഥമായ സേവനങ്ങൾ കൊണ്ടും ഗുരുമാനസങ്ങളിൽ ഇഷ്ഖ് തീർത്ത് ഗുരുവിന്റെ പ്രാർത്ഥനകളിലെ പ്രാർത്ഥനാവചസ്സുകളായിതീർന്ന്, ഗുരുവിന്റെ അനുഗ്രഹവും ആശീർവാദങ്ങളും വേണ്ടുവോളം ലഭിച്ച ജീവിതങ്ങൾ. അത്തരം ആശീർവാദങ്ങളും അനുഗ്രഹങ്ങളുമായിരുന്നു പിന്നീട് ആ ജീവിതങ്ങൾക്ക് കാലിടറാതെ നിൽക്കാൻ കരുത്തേകിയത്. കഴിഞ്ഞ റമളാൻ പതിനൊന്നിന്റെ പവിത്രമായ ദിനത്തിൽ നമ്മിൽനിന്ന് വിടപറഞ്ഞ ശൈഖുനാ ഒ. കുട്ടി മുസ്‌ലിയാരുടെ ജീവിതത്തിലും ഏറ്റവും വലിയ അനുഗ്രഹത്തിന്റ...