✒ യാസിർ മാമ്പുഴ അനാദിയായ ഇലാഹ് തന്റെ സൃഷ്ടികളിലേക്ക് റഹ്മത്തിന്റെ പേമാരികൾ നിരന്തരമായി വർഷിപ്പിക്കുന്ന പരിശുദ്ധ മാസമാണ് മുഹറം. വിശ്വാസിയുടെ ജീവിതക്കലണ്ടറിലെ പുതുവർഷപ്പുലരിയെ ആത്മീയതയിലൂന്നിയ ആഘോഷത്തോടെയും ഉള്ളുണർത്തുന്ന സ്മരണയോടെയും സ്വീകരിച്ചിരുത്തുന്ന പിരിശവർത്തമാനങ്ങൾ മഹത്വമേറിയ മുഹറമിന്റെ മനോഹരവിശേഷങ്ങളാണ്. എന്നാൽ,വിശാലമായ ഇസ്‌ലാമിക ചരിത്രത്തിലെ കണ്ണീരുണങ്ങാത്ത കർബലയുടെ മുറിപ്പാടുകൾ മുഹറമിന്റെ വിസ്മരിക്കാനാവാത്ത സ്മരണയാണ്. അധികാര കസേരയിലെത്തി ഇസ്‌ലാമിക ഭരണത്തെ ദുരുപയോഗം ചെയ്ത്,പ്രവാചക തിരുമേനി (സ്വ) യുടെ പേരമകൻ ഹുസൈൻ (റ) ൻ്റെ നിഷ്ഠൂരമായ വധത്തിന്റെ കണ്ണീർ കാഴ്ചകളാണ് ഓരോ കർബലദിനവും വിശ്വാസിവൃന്ദത്തെ ഓർമിപ്പിക്കുന്നത്. ഇസ്‌ലാമിക ചരിത്രത്തിൽ തന്നെ ഏറ്റവും ഹീനമായ കൂട്ടക്കൊലകളിൽ ഒന്നായി എണ്ണപ്പെടുന്നത്താണ് ഈ സംഭവം.കാരണം,നുബുവ്വത്തിന്റെ നൂറൊഴുകുന്ന അഹലുബൈത്തിന് കർബലയിലേറ്റ മുറിവിന്റെ ആഴവും വ്യാപ്തിയും അത്രയേറെ അഗാധമേറിയതായിരുന്നു.യസീദിന്റെ ഭരണപ്രവേശനവും പ്രശ്നങ്ങളുടെ പ്രാരംഭവുമെല്ലാം നൂറ്റാണ്ടുകൾക്ക് പോലും സ്വന്തനിപ്പിക്കാനാകാത്ത കണ്ണീരുപ്പിന്റെ കറുത്ത അധ്യായത്തിലായിരുന്ന...