✒ മിൻഹാജ് ഇ.കെ ചാഴിയോട്
ഒരാൾക്കെത്ര ഭൂമി വേണം..? എന്ന തലവാചകത്തിൽ വിശ്വവിഖ്യാതമായ റഷ്യൻ സാഹിത്യകാരൻ ലിയോ ടോൾസ്റ്റോയിക്കൊരു കഥയുണ്ട്.ഒരിക്കൽ,രാജഭൂമികയിൽ നിന്ന് ആർക്കും എത്രയും അളന്നെടുക്കാമെന്ന് നാടകമാനം രാജാവ് വിളംബരം ചെയ്തു.ഓഫറിന്റെ വിളംബരം കേട്ട് പ്രസന്നവദനവുമായി രാജസന്നിധിയിലെത്തിയ ആവിശ്യക്കാർ തങ്ങൾക്കാവിശ്യമായ ഭൂമി ചോദിച്ചുവാങ്ങി.ഔദാര്യത്തിന്റെ കൃഷിപ്പാടത്ത് പ്രതീക്ഷയുടെ വിത്തറക്കി അവർ ജീവിതം നെയ്തു.
വിവരമറിഞ്ഞ് രാജസന്നിധിയിലെത്തിയ ആർത്തിപൂണ്ടൊരു മനുഷ്യൻ ഒരാൾക്ക് പരാമവധിയെത്ര ഭൂമി നൽകുമെന്ന് രാജാവിനോട് തന്നെ ചോദിച്ചറിഞ്ഞു.ഒരു ദിവസം കൊണ്ട് ഓടിയെത്തുന്നത്രയും ഭൂമി ലഭിക്കുമെന്നായിരുന്നു രാജാവിന്റെ മറുപടി. ഓട്ടമാരംഭിക്കേണ്ട സ്ഥലവും ഓടാനുള്ള ഭൂമിയുമെല്ലാം രാജാവ് തന്നെ നിർണയിച്ചു നൽകി.
എല്ലാ കേട്ടറിഞ്ഞ അയാൾ എന്തെന്നില്ലാത്ത നിർവൃതിയോടെ ഓട്ടമാരംഭിച്ചു.അങ്ങനെ, നടന്നുനടന്ന ഭൂമിയെല്ലാം സ്വന്തമാക്കിയെന്ന ഉൾപിരിശത്തോടെ അദ്ദേഹം വീണ്ടും മുന്നോട്ട് തന്നെ സഞ്ചരിച്ചു.ദാഹാർത്തമായി വരണ്ടുണങ്ങിയ തൊണ്ടയും വിശക്കുന്ന വയറുമെന്നും വിശ്രമത്തിനുള്ള സ്റ്റോപ്പുകൾ കണ്ടില്ല.
നടന്നുതളർന്ന കാലും ഓടിക്കിതച്ച ശരീരവുമൊന്നും സഞ്ചാരങ്ങളുടെ വേഗതയും കുറച്ചില്ല.ഒരടിയാണ് കൂടുതലെങ്കിൽ ഒരടി കൂടിയെന്ന ലാഭക്കച്ചവട ബോധ്യവുമായി അയാളങ്ങനെ നടന്നുതീർത്തു.
അസ്തമിക്കാനടുത്ത സൂര്യന്റെ സായാഹ്നത്തിൽ നിസ്സഹായനായി അദ്ദേഹം തളർന്നുവീണു.അവിടെക്കിടന്ന് തന്നെ നിമിഷനേരം കൊണ്ട് മരണവും സംഭവിച്ചു.
നടന്നുതീർത്ത വഴിദൂരം തിട്ടപ്പെടുത്താൻ നിയുക്തരായ ഉദ്യോഗസ്ഥർ ദീർഘദൂരം താണ്ടി അയാളെ കണ്ടെത്തി.ദയനീയതയുടെ കരങ്ങളുമായി അവർ ആറടി താഴ്ചയുള്ള കുഴിയുണ്ടാക്കി അദ്ദേഹത്തിന്റെ മൃതദേഹം മറമാടി. നിസ്സഹായതയുടെ മനസ്സും നിസാരതയുടെ ബോധ്യവുമായി അദ്ദേഹത്തിന് മുറ്റുമുള്ള മനുഷ്യക്കൂട്ടത്തിൽ നിന്ന് അന്നേരം ഒരാൾ പറഞ്ഞുവത്രെ.. "അതെ,മനുഷ്യന് വേണ്ടത് കേവലം ആറടി മണ്ണ് മാത്രമാണ്."
കാലത്തിന്റെ കണക്കുപുസ്തകത്തിൽ നിന്ന് മറ്റൊരു ഹിജ്റ വർഷം കൂടി കൊഴിഞ്ഞുപോകുമ്പോൾ ടോൾസ്റ്റോയിയുടെ കഥ എന്ത് കൊണ്ടും പ്രസക്തമാണ്.
കഥയിലെ ആർത്തിപിടിച്ച കഥാപാത്രത്തെപ്പോലെ ദുൻയാവിന്റെ ശീതളച്ഛായയിൽ മതിമറന്ന് ജീവിതം തുഴയുന്ന നവകാല വിശ്വാസീസമൂഹത്തിലേക്കാണ് വീണ്ടുമൊരു മുഹറം വിരുന്നെത്തിയിരിക്കുന്നത്.
എങ്ങനെയെങ്കിലും കൂടുതലധികം ദുൻയാവ് കരസ്ഥമാക്കി സുഖസുഷ്പതമായ ജീവിതപരിസരം മാത്രം കിനാവുകണ്ട് ജീവിക്കുന്ന ന്യൂജനറേഷന് ചെന്നുകിടക്കാനുള്ള ഖബറിനെക്കുറിച്ച് ആലോചന പോലുമില്ലാത്ത ഭീതിജനകമായ സാമൂഹിക പരിതസ്ഥിതിയിലാണ് മറ്റൊരു മുഹറമിന്റെ രംഗപ്രവേശനം.
പുതുവർഷങ്ങൾ ഓരോന്നും സത്യവിശ്വാസിയോട് നിതാന്തജാഗ്രതയുടെ ഉണർത്തുപാട്ടുകളാണ്.എത്ര വലിയ അധികാരക്കസേരയുടെ അപ്രമാധിത്വങ്ങൾക്ക് മുമ്പിലും കാലത്തിന്റെ ഗ്യാരണ്ടിപ്പത്രമില്ലെന്ന പച്ചയായ വസ്തുതയുടെ ഓർമ്മപ്പെടുത്തലാണ്.കഴിഞ്ഞ വർഷക്കലണ്ടിലെ മധുരിതമായ മുഹറമോർമ്മകളിൽ സന്തോഷത്തോടെ ചേർന്നിരുന്ന പലരും ആറടി മണ്ണിലേക്ക് യാത്ര പോലും പറയാതെയാണ് വിട പറഞ്ഞത്.
ദുൻയാവിന്റെ ശീതളച്ഛായയിൽ കണ്ണ് മഞ്ഞളിക്കുമ്പോയെല്ലാം മരണ സ്മരണയാണ് സത്യവിശ്വാസിക്ക് സുരക്ഷയേകേണ്ടത്.അടുത്ത നിമിഷം പോലും മരിക്കാമെന്ന വിശ്വാസിയുടെ വിചാരബോധങ്ങൾ തിന്മകളിൽ നിന്നും മാറിനിൽക്കാനുള്ള വഴിയോരങ്ങളാണ്.കർമ്മങ്ങളിലെല്ലാം ഇലാഹീപ്രീതി മർമ്മങ്ങളാവുകയും കൃത്യമായ വിചാരണകളുണ്ടാവുകയും ചെയ്യുമ്പോൾ തന്നെ ഒരു പരിധി വരെ സത്യവിശ്വാസിക്ക് വിജയിക്കാനാകും.
നിങ്ങളെ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ് സ്വയം വിചാരണ ചെയ്യണമെന്ന ഉമർ തങ്ങളുടെ വാക്കുകൾ വിചാരണയിലൂടെ വിശുദ്ധിയാർന്നൊരു ജീവിത പരിസരത്തേക്ക് വിരൽചൂണ്ടുകയാണ്. ഖൽബറിഞ്ഞ വിചാരണകൾ പൂർണമായ തൗബയിലേക്കുള്ള ചവിട്ടുപടികളാണ്. നിത്യേന രാത്രി ഉറങ്ങുന്നതിന് മുമ്പ് ചെറിയൊരു സമയമെങ്കിലും അന്നന്നെത്തെ ആത്മവിചാരണകൾക്ക് സമയം കണ്ടെത്തുകയാണെങ്കിൽ തന്നെ ജീവിതം സുകൃതങ്ങളെക്കൊണ്ട് ധന്യമാക്കാനാകും.
മാനുഷിക ജീവിതം മധുരിതമാകണമെങ്കിൽ നമ്മളേക്കാൾ താഴ്ന്നവരിലേക്ക് നോക്കണമെന്ന പ്രവാചക അധ്യാപനം തീർത്തും പ്രസക്തമാണ്.
വീണ്ടുവിചാരങ്ങളുടെ ഇമ തെറ്റാത്ത നിരീക്ഷണങ്ങളോടൊപ്പം വരാനിരിക്കുന്നൊരു സംവത്സരക്കാലത്തേക്ക് കൃത്യമായ സുകൃതങ്ങളുടെ റൂട്ട്മാപ്പുകൾ രൂപകൽപനയുണ്ടാകണം.ഗതകാലത്തേക്കാൾ ആത്മീയ-വൈജ്ഞാനിക-സാമൂഹിക പുരോഗമനങ്ങൾ ഈ വർഷം സ്വായത്തമാക്കുമെന്ന ഉണർവിന്റെ വിചാരണകൾ പിറവിയെടുക്കണം.പടച്ചറബ്ബ് തൗഫീഖ് നൽകട്ടെ -ആമീൻ

Comments
Post a Comment