ജസീൽ ടി
സൃഷ്ടികളിൽ ഏറ്റവും ഉൽകൃഷ്ടരാണ് തിരുനബി ﷺ . അങ്ങനെ വരുമ്പോൾ സർവോത്കൃഷ്ട ഗുണങ്ങളും തിരുനബി ﷺ തങ്ങളിൽ സംഗമിക്കണമെന്നായി. തിരു ജീവിതത്തിലെ നിമിഷങ്ങളത്രയും ഉൽകൃഷ്ടമാവണമെന്നായി . തിരു ജീവിതം ഇഴകീറി പരിശോധിക്കുമ്പോൾ സങ്കല്പങ്ങൾക്കപ്പുറത്ത് യാഥാർത്ഥ്യങ്ങൾ അതിശയോക്തി തീർക്കുന്നതായി കാണാം. അന്ത്യപ്രവാചകരായി തങ്ങളെ തന്നെ അല്ലാഹു നിയോഗിക്കുന്നത് നന്മകളുടെയും ഉത്കൃഷ്ട സ്വഭാവങ്ങളുടെയും പരിപൂർണ്ണത ലോകത്തിന് പരിചയപ്പെടുത്താനായിരുന്നുവെന്ന് തിരു ജീവിതം പഠിക്കുന്നതിലൂടെ ബോധ്യമാകും. ഉൽകൃഷ്ടമായ അവിടത്തെ സ്വഭാവങ്ങളിലൊന്നായിരുന്നു വിനയം.
ഔന്നത്യവും മഹത്വവും ഒരു വ്യക്തിക്ക് കൽപ്പിക്കപ്പെടുന്നത് യഥാർത്ഥത്തിൽ പ്രാപ്തിയും വിനയവും അയാളിൽ ഒരുപോലെ സംഗമിക്കുമ്പോഴാണ്. ഉത്കൃഷ്ട സ്വഭാവഗുണങ്ങളുടെ പരിപൂർണ്ണത തിരുനബിയിൽ കാണാം എന്നാകുമ്പോൾ വിനയം പരിപൂർണ്ണമാകുന്നത് തിരു ജീവിതത്തിലൂടെയാകണം. ലോകത്തെ ഏറ്റവും വിനയാന്വിതമായ വ്യക്തിത്വം തിരുനബി തങ്ങളാണെന്ന് ചുരുക്കം.
മക്കം ഫത്ഹിന്റെ വേളയിൽ തിരുനബി ﷺ മക്കയിൽ പ്രവേശിക്കുന്നത് തൻറെ ഒട്ടകത്തിലേക്ക് തലതാഴ്ത്തിപ്പിടിച്ച് വിനയാന്വിതനായിട്ടായിരുന്നു . തിരുനെറ്റിത്തടം വാഹനത്തോട് തട്ടാൻ അടുത്തിരുന്നു എന്ന് ചരിത്രഗ്രന്ഥങ്ങളിൽ കാണാനാവും.
ഒരിക്കൽ തിരു നബി ﷺ അരുളി :" ഒരു അടിമ എപ്രകാരം ഭക്ഷിക്കുമോ അപ്രകാരം ഭക്ഷിക്കുന്ന ഒരു അടിമ മാത്രമാണ് ഞാൻ.ഒരു അടിമ ഇരിക്കുന്നത് പോലെയാണ് ഞാൻ ഇരിക്കുക." തിരുനബി ﷺ വാഹനമായി കഴുതയെ ഉപയോഗിക്കാറുണ്ടായിരുന്നു. തിരുനബിﷺ വാഹനപ്പുറത്തേറുമ്പോൾ പിന്നിൽ ഒരാൾ( رديف) ഉണ്ടാകാറുണ്ടായിരുന്നു. മക്കം ഫത്ഹിന്റെ വേളയിൽ ഉസാമത് ബിൻ സൈദ് (റ) ആയിരുന്നു നബിയുടെ വാഹനപ്പുറത്ത് പിന്നിലായി ഉണ്ടായിരുന്നത്. തിരുനബി ﷺ പാവപ്പെട്ടവരുടെ വിളിക്ക് ഉത്തരം ചെയ്യാറുണ്ടായിരുന്നു. ദരിദ്രരായ ആളുകളോടൊപ്പം കൂടിയിരിക്കാറുണ്ടായിരുന്നു .
തിരുസംസാരങ്ങളിൽ അവിടുന്ന് ഒരു ദൂതനാണ് എന്ന് പറയുന്നതിനു മുമ്പ് അല്ലാഹുവിൻറെ അടിമയാണെന്ന് പരിചയപ്പെടുത്തുന്നത് ദർശിക്കാനാകും. അതുപോലെ "ഞാൻ മറഞ്ഞ കാര്യങ്ങൾ അറിയുന്നവനല്ല" എന്നെല്ലാം പറയുന്നതിലൂടെ തിരുനബി വിനയത്തിന് മാതൃക കാണിക്കുകയാണ്.
അംറു ബിൻ ആസ് (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ അവിടുന്നരുളി :" നിങ്ങൾ മുഅദ്ദിനെ ശ്രവിക്കുകയാണെങ്കിൽ അദ്ദേഹം പറയുന്നത് പോലെ പറയുക. ശേഷം എൻറെ മേൽ സ്വലാത്ത് ചൊല്ലുക കാരണം എൻറെ മേൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അവന്റെ മേൽ അള്ളാഹു പത്ത് സ്വലാത്ത് ചൊല്ലും. പിന്നീട് എനിക്കായി നിങ്ങൾ വസീലയെ ചോദിക്കണം. അത് സ്വർഗ്ഗത്തിലെ ഒരു പദവിയാണ് ആ സ്ഥാനം അല്ലാഹുവിൻറെ അടിമകളിൽ നിന്ന് ഒരു അടിമക്ക് മാത്രം ലഭിക്കുന്നതാണ്. ആ അടിമ ഞാൻ ആകാൻ ഞാൻ ആഗ്രഹിക്കുന്നു." ഈ പറഞ്ഞത് തിരുനബി അവിടുത്തെ വിനയം കൊണ്ട് പറഞ്ഞതാണെന്ന് ഈ ഹദീസിന്റെ വിശദീകരണങ്ങളിൽ കാണാനാകും. കാരണം ഏറ്റവും മഹോന്നതമായ പദവിക്ക് അർഹൻ ഏറ്റവും മഹോന്നതനായിരിക്കും. സൃഷ്ടിജാലങ്ങളിലെ അത്യുൽകൃഷ്ടരായ തിരുനബി തന്നെയാണ് അപ്പോൾ ഈ സ്ഥാനത്തിന് ഏറ്റവും അർഹർ. എന്നിട്ടും തിരുനബി ﷺ "ആ അടിമ ഞാൻ ആവണമെന്ന് എനിക്ക് ആഗ്രഹമുണ്ട്" എന്ന് പറയുന്നത് അവിടത്തെ വിനയം കൊണ്ടാണെന്ന് വ്യക്തമാണ്.

Comments
Post a Comment