Skip to main content

ഇടയ ബാല്യത്തിന്റെ ഫിലോസഫി


 

മുഹമ്മദ് അലാഉദ്ദീൻ


പ്രവാചകൻ നബി(സ) യുടെ ജീവിതത്തിന്റെ ഓരോ ശ്വാസനിശ്വാസങ്ങളും,
അടക്കാനക്കങ്ങളും അനുരൂപമായ ഒരു ദൗത്യനിർവഹണത്തിലേക്കുള്ള പാകപ്പെടുത്തലുകളായിരുന്നു. അഥവാ വ്യർത്ഥമായ ഒരു നിമിഷത്തിനു പോലും അവസരം നൽകാത്ത സജീവ വ്യവഹാരങ്ങൾ . അതുകൊണ്ടുതന്നെ ആ അനുഗ്രഹീത ജീവിതത്തിലുടനീളം കൃത്യതയുടെ വൈപുല്യം വെളിപ്പെടുത്തുന്ന അളന്നു മുറിക്കലുകൾ കാണാം. ഭൗതികതയുടെ നശ്വര ചുറ്റുപാടുകളെ കേവല വൈകാരികതയുടെ നിശ്ചിത പരിധിക്കപുറത്തേക്ക് ഇടപെടലുകൾ നടത്താൻ പ്രവാചക ജീവിതത്തെ അല്ലാഹു അനുവദിക്കുന്നില്ല.

ഉമ്മയും ഉപ്പയും ഭാര്യയും മക്കളും ഇതര മാനുഷിക ബന്ധങ്ങളും ചുറ്റുപാടുകളുമെല്ലാം അവനവനിൽ നിക്ഷിപ്തമായ ധർമ്മ നിർവ്വഹണാനന്തരം പ്രവാചകൻ (സ)യുടെ ജീവിതത്തിൽ നിന്ന് മാറി നിൽക്കുന്നതായി കാണാം. ആദ്യരാത്രിയിൽ തന്നെ അനുഗ്രഹീതമായ നൂറിനെ ഭാര്യയ്ക്ക് കൈമാറി അബ്ദുള്ള ഭൗതിക ലോകത്ത് നിന്ന് പിന്മാറുകയാണ്. അനന്തരം പ്രസവവും ശുശ്രൂഷയും ലാളനയും ഉമ്മയുടെ ധർമ്മമാണ്. ആ ധർമ്മ നിർവ്വഹണം കൃത്യമായി നടത്തുന്ന ആമിന ബീവി (റ)നബിയ്ക്ക് ആറ് വയസ്സാകുമ്പോഴേക്കും പ്രവാചകരുടെ ജീവചരിത്രത്തിൽ നിന്ന് മാറി നിൽക്കുന്നു. പൊന്നുമോന്റെ അനിർവ്വചനീയമായ ഭാവിയിലേക്കുള്ള സൂചനകൾ കണ്ടും കേട്ടുമറിഞ്ഞതും, ആറു വയസ്സുവരെ മകനെ ഒരു കുറവും വരുത്താതെ പരിലാളിച്ചതും, ഖബറിൽ വിശ്രമിക്കുന്ന പ്രിയതമനോട് ഏറ്റുപറഞ്ഞ് ആ ഉമ്മ അല്ലാഹുവിലേക്ക് മടങ്ങി. ഉമ്മയും ഉപ്പയും എന്ന ഋതുപ്പച്ചകളിൽ നിന്ന് പ്രവാചകന്‍(സ) മാത്രമായി ശേഷിക്കുന്നു. അടുത്തത് ഭാര്യയാണ്. ഒരു വ്യക്തിയുടെ സകലമാന വിചാരവികാരങ്ങളിലും അനുരൂപമായ ഇടപെടലുകൾ നിർവ്വഹിക്കേണ്ടത് ആ ബന്ധത്തിന്റെ ധർമ്മമാണ്. അതുകൊണ്ടുതന്നെ 40 വയസ്സ് വരെ തീർത്തും സ്വാഭാവികമായ ജീവിതരീതികളിൽ മാത്രം ഇടപെട്ട് പരിചയമുള്ള ഒരു വ്യക്തി, പ്രവാചകത്വം എന്ന അസ്വാഭാവികതയിലേക്ക് കാലെടുത്തുവെക്കുമ്പോൾ ഭാര്യ എന്ന ബന്ധത്തിന്റെ ആവശ്യകത ചെറുതൊന്നുമല്ല. ആ ധർമ്മം നിർവ്വഹിക്കാൻ അല്ലാഹു തആല നിശ്ചയിച്ചത് ഖദീജ ബീവി (റ)യെ ആയിരുന്നു. “സമ്മിലൂനീ” “സമ്മിലൂനീ” എന്ന് പരിഭ്രമിച്ച് പ്രിയതമൻ ഓടിയെത്തിയപ്പോൾ ആ ഭാര്യയുടെ തലോടലായിരുന്നു നബി(സ) തങ്ങളെ തളരാതെ പിടിച്ച് നിർത്തിയത്. അവിടുന്നങ്ങോട്ട് ഓരോ സക്കീർണ്ണതകളിലും നിസ്തുലമായ സാന്ത്വനങ്ങളുടെ സാധ്യതകൾ സൃഷ്ടിച്ച് വച്ച് കൊണ്ട് ഖദീജ (റ) യും തന്റെ ദൗത്യ നിർവ്വഹണം പൂർത്തീകരിച്ച് അള്ളാഹുവിലേക്ക് മടങ്ങി.

ഇങ്ങനെ പ്രവാചക ജീവിതത്തിന്റെ ഭൗതികവശങ്ങളെല്ലാം പ്രവാചകത്വം എന്ന മഹാ ദൗത്യത്തിന്റെ പരിപൂർണ്ണതയുടെ രൂപീകരണത്തിന് വേണ്ടി അളന്നു മുറിക്കപ്പെട്ടിരുന്നു എന്നതാണ് വസ്തുത. ഉമ്മയെയോ, ഉപ്പയെയോ, പ്രിയതമയെയോ, ആൺമക്കളെയോ , ഇതര ഭൗതിക ചുറ്റുപാടുകളെയോ ഒരു പരിധിയ്ക്ക് അപ്പുറത്തേക്ക് പ്രവാചകൻ നബി (സ) അനുഭവിച്ചിട്ടില്ല. ഭൗതികമായ അധിക വ്യവഹാരങ്ങൾ അന്ത്യപ്രവാചകന്റെ അഭൂതപൂർവ്വവും , ശ്രമകരവുമായ ദൗത്യത്തെ നിർവ്വഹിക്കുന്നതിന് തടസ്സം സൃഷ്ടിക്കരുതെന്ന അല്ലാഹുവിൻറെ നിർബന്ധമായിരുന്നു ഇതിന് നിദാനം. ഇത്തരം അതിശക്തമായ മുറകൾ ഏറ്റെടുത്തു എന്നത് തന്നെയാണ് നബി (സ)യെ പടച്ചവനേറ്റവും പ്രിയപ്പെട്ട പടപ്പാക്കി മാറ്റിയത്. അഖില ലോകങ്ങളുടെയും സൃഷ്ടി നിദാനമാവാൻ മാത്രം അർഹത നബി (സ) യിൽ മാത്രം നിക്ഷിപ്തമായതും ഇതുകൊണ്ട് തന്നെയായിരുന്നു.

അനുഗ്രഹീതമായ ആ ജീവിതത്തിന്റെ ഏതു താളുകൾ മറിച്ചാലും നബി (സ) യെ നുബുവ്വത്തിലേക്ക് സന്നദ്ധമാക്കുന്ന പ്രവർത്തനങ്ങൾ കാണാം. മക്കയുടെ പ്രാന്ത പ്രദേശങ്ങളിൽ ആടുകൾ മേഞ്ഞു നടന്ന് അബൂ ത്വാലിബിന്റെ സാമ്പത്തിക പ്രതിസന്ധികൾക്ക് താൽക്കാലിക ശമനം നൽകിയിരുന്ന പ്രക്രിയയിലും അത് കാണാം. അഥവാ ഇടയ ബാല്യവും നുബുവ്വത്തിലേക്കുള്ള സഞ്ചാരപഥങ്ങൾ ആയിരുന്നെന്ന് ചുരുക്കം. അനശ്വരമായി നില നിൽക്കേണ്ടുന്ന ഒരു പ്രത്യയ ശാസ്ത്രത്തെ പ്രതിനിധീകരിക്കുന്ന പ്രവാചകന്ന് ക്ഷമ, വിനയം, സ്ഥൈര്യം, കാരുണ്യം, അനുകമ്പ, അധ്വാന മനോഭാവം, തുടങ്ങിയ വ്യക്തിത്വ ഗുണങ്ങൾ അത്യന്താപേക്ഷിതമാണ്. ഈ വ്യക്തി ഗുണങ്ങളെ സ്വായത്തമാക്കുന്നതിൽ പ്രവാചകൻ (സ) യിൽ ഇടയജീവിതം ചെലുത്തിയ സ്വാധീനം വലുതാണ്.

1.ക്ഷമ :- പ്രഭാതം മുതൽ പ്രദോഷം വരെ ആട്ടിൻകൂട്ടത്തിന്റെ ഉദാസീനമായ മേഞ്ഞു നടക്കലുകളെ പിന്തുടരാൻ ഒരു ഇടയന് ചെറുതല്ലാത്ത ക്ഷമാശീലം അനിവാര്യമാണ്. ഇടയത്വം ഉത്തരവാദിത്തമായി മാറുമ്പോൾ ഇടയൻ സ്വാഭാവികമായി ക്ഷമാശീലം കൈക്കൊള്ളാൻ നിർബന്ധിതനാകുകയാണ്. ആ സ്വാഭാവികത തന്നെയാണ് പ്രവാചകർ (സ) യുടെ ജീവിതത്തിലും ക്ഷമയുടെ അനുപമമായ മാതൃകകളെ നിർമ്മിച്ചത്.

അറേബ്യൻ ഉപഭൂഖണ്ഡത്തിന്റെ തീക്ഷ്ണമായ ചൂട് സഹിച്ച്, ഉണക്ക റൊട്ടി കയ്യിലേന്തി ആടു മേഞ്ഞ ബാല്യത്തിന് ക്ഷമാശീലം രൂപം കൊള്ളാതിരിക്കാൻ എന്താണ് ന്യായം? 

2.വിനയം :- ഇടയന്റെ ധർമ്മം ഒരു നിലയ്ക്ക് ആടുകളെ സേവിക്കലാണ്. ആ മൃഗത്തിന് കാവൽ നിൽക്കുക, ചിലപ്പോൾ പേറെടുക്കുക, ഉച്ചമയക്കങ്ങളെ ആടുകളോടൊപ്പം നിർവഹിക്കുക, ഒരുപക്ഷേ അവറ്റകളുടെ വിസർജ്ജ്യങ്ങൾ പോലും ഏറ്റുവാങ്ങേണ്ടി വരിക !. സ്വാഭാവികമായും ഇതോടെ അയാളുടെ ഹൃദയാന്തരങ്ങളിൽ മാനുഷികമായി അടിഞ്ഞുകൂടിയ അഹങ്കാരത്തിന്റെയും ഉൾനാട്യത്തിന്റെയും കറുത്ത പുള്ളികൾ ഇല്ലാതാവും .വിനയം താനെ ജന്മം കൊള്ളും.

3.സ്ഥൈര്യം :- ഒറ്റയ്ക്ക് ആട് മേഞ്ഞു നടക്കുമ്പോൾ ഹിംസ്രജന്തുക്കളുടെയും കൊള്ളക്കാരുടെയും സാന്നിധ്യം വലിയ ഭീഷണിയാണ്. ഈ രണ്ട് പ്രതിസന്ധികളെ നേരിടാൻ ഇടയൻ സ്വന്തം മനസ്സിനെ പ്രാപ്തമാക്കിയേ തീരൂ. അതുകൊണ്ടുതന്നെ മന സ്ഥൈര്യം രൂപപ്പെടുന്നതിൽ ഇടയജീവിതത്തിന് വലിയ പങ്കുണ്ട്. ഈ പങ്കിന്റെ പ്രായോഗിക രൂപമായിരുന്നു പിൽക്കാലത്ത് നബി (സ) തങ്ങളുടെ മനസ്ഥൈര്യത്തിന്റെ കാതൽ. ഗുസ്തിയ്ക്ക് ക്ഷണിക്കപ്പെട്ടപ്പോയും , മദീനയുടെ തൊട്ടകലെ ഭീമാകാരമായ ശബ്ദം കേട്ടപ്പോയും , യുദ്ധ- യുദ്ധേതര രംഗങ്ങളിലും ശങ്കിച്ചു നിൽക്കാതെ ഇടപെടാൻ നബി (സ) യെ പ്രാപ്തമാക്കിയതിന്റെ ബാലപാഠങ്ങൾ ഇടയജീവിതത്തിൽ നിന്നായിരുന്നു എന്ന് പറയാതെ വയ്യ.

4.കാരുണ്യം / അനുകമ്പ :- തൊഴിലിന്റെ ഭാഗമായി രോഗം പിടിപെട്ട ആടുകളെ ശുശ്രൂഷിക്കുകയും, പരിഹാരമാർഗ്ഗങ്ങൾ അന്വേഷിക്കുകയും ചെയ്യേണ്ടിവരും. ഇതിലൂടെ അപരന്റെ വേദനകളിൽ പങ്ക് ചേരുകയെന്ന അപാരമായ സാമൂഹിക പ്രക്രിയയാണ് സംഭവിക്കുന്നത്. മൃഗത്തോട് കരുണയും അനുകമ്പയും പരിചയിച്ച ഒരു വ്യക്തിക്ക് മനുഷ്യരോടും അതേ വികാരം തോന്നുമെന്നതിൽ സംശയമില്ല. അഥവാ ലോകത്തിൻറെ കാരുണ്യമായി രൂപാന്തരപ്പെടാനുണ്ടായ പ്രാഥമിക രംഗങ്ങൾ കൂടിയായിരുന്നു ഇടയ ബാല്യം.

5.അധ്വാന മനോഭാവം :- സർവ്വലോകത്തിന്റെയും നേതാവാകേണ്ട ഒരു വ്യക്തിപ്രഭാവത്തെ ദാരിദ്ര്യമുക്തമായ ബാല്യം നൽകി അനുഗ്രഹിക്കാൻ അല്ലാഹുവിന് കഴിയുമായിരുന്നു. മരുഭൂമിയിലെ നിഷ്കരുണമായ ചൂടേറ്റ് ആട് മേയ്ക്കേണ്ട ഒരു സ്ഥിതി വിശേഷം അല്ലാഹുവിന് നൽകാതിരിക്കാൻ ആകുമായിരുന്നു. എന്നിട്ടും എന്തിനാണ് പടച്ചവൻ തന്റെ സ്നേഹ ഭാജനമായ അടിമയെ ആട് മേയാൻ പറഞ്ഞയച്ചത് ? അതും കുഞ്ഞു പ്രായത്തിൽ !. ഇവിടെയാണ് നബി (സ)യെ നുബുവ്വത്തിന് സന്നദ്ധമാക്കുന്നതിൽ ഇടയ ബാല്യം വഹിച്ച മറ്റൊരു പങ്ക് ദൃശ്യമാകുന്നത്.

ഒരു വ്യക്തിയുടെ സ്വാഭിമാനത്തിന്റെ പ്രധാനപ്പെട്ട ഘടകമാണ് സ്വന്തം അധ്വാനവും അതിൽ നിന്ന് രൂപപ്പെടുന്ന സാമ്പത്തിക സ്ഥിതിയും . അപരനെ ആശ്രയിക്കുന്നതിനേക്കാൾ എത്രയോ പടികൾ മുകളിലാണ് സ്വാശ്രയത്വം. ബാല്യകാലം സുഭിക്ഷമായ ചുറ്റുപാടുകളാൽ സമൃദ്ധമാകുമ്പോൾ സ്വയം പര്യപ്തനാവേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അയാൾ അശ്രദ്ധനാകും. എന്നാൽ ഇടയജീവിതത്തിലൂടെ നബി ( സ )യുടെ വ്യക്തിത്വം അത്തരം അശ്രദ്ധകളുടെ സ്വാധീനങ്ങളിൽ നിന്ന് മുക്തമായി. തൊഴിലാളിവർഗ്ഗം എന്ന സാമൂഹ്യ അംഗങ്ങളുടെ മാനസിക ചുറ്റുപാടുകളെ മനസ്സിലാക്കാൻ നബി (സ) പ്രാപ്തനായി. ‘ആശ്രിതനായ അനാഥ ബാലൻ’ എന്ന അഭിസംബോധനങ്ങളിൽ നിന്ന് നബി (സ) മോചിതനായി. പിൽക്കാലത്ത്, “വിയർപ്പുണങ്ങും മുമ്പേ തൊഴിലാളിക്ക് കൂലി നൽകണം” എന്നും “ “സ്വന്തം അധ്വാനം കൊണ്ട് നേടിയ ഭക്ഷണത്തേക്കാൾ നല്ല ഭക്ഷണം ഒരാളും കഴിച്ചിട്ടില്ല ” എന്നുമൊക്കെ നബി( സ ) പ്രഖ്യാപിച്ചത് ഇടയ ബാല്യത്തിൽ നിന്ന് അനുഭവിച്ച അനുഭവങ്ങളുടെ വെളിച്ചത്തിലൂടെയായിരുന്നു.

കേവലം മനുഷ്യരെന്ന സങ്കുചിത മനോഭാവത്തിൽ നിന്ന് ‘പ്രകൃതിയാകമാനം’ എന്ന വിശാലാർത്ഥത്തിലേക്ക് നബിയുടെ തിരു മനോഭാവത്തെ പരുവപ്പെടുത്തിയതും ഇടയ ജീവിതത്തിന്റെ സ്വാധീനം ആയിരിക്കാം.

ചുരുക്കത്തിൽ, അനിർവ്വചനീയമായ സന്ദർഭങ്ങളുടെ സമാഹാരമാണ് പ്രവാചക ജീവിതം. ഓരോ സന്ദർഭങ്ങൾക്കും ഒരായിരം കഥപറയാനുണ്ടാകുന്ന അനുരൂപമായ ജീവിതാവിഷ്കാരം. ഓരോ അടക്കാനക്കങ്ങളിലും, ശ്വാസനിശ്വാസങ്ങളിലുമുള്ള ഇലാഹിന്റെ സ്നേഹത്തിൽ ചാലിച്ച ഇടപെടലുകളാണ് നബി(സ) യുടെ ജീവിതത്തിൻറെ ആകമാനത. പ്രഥമദൃഷ്ട്യ വ്യർത്ഥമെന്ന് തോന്നുന്ന പല ജീവിത സാഹചര്യങ്ങളും നുബുവ്വത്തെന്ന മഹാദൗത്യത്തിലേക്കുള്ള കാൽവെപ്പുകളായിരുന്നു. അല്ലാഹു നബി(സ)യെ
അതിരറ്റ് സ്നേഹിക്കാനും അറിയാനും സൗഭാഗ്യം നൽകട്ടെ- 

Comments

Popular posts from this blog

പൂങ്കമർ

പൂങ്കമർ കാലങ്ങൾക്കുമുമ്പ്... കാലത്തിനും മുമ്പ്, ബൈനയദയില്ലാഹിയിലുദിച്ചൊരു വെളിച്ചംകാലങ്ങൾക്കുശേഷം ചന്ദ്രരൂപം പൂണ്ട് താണിറങ്ങി വന്നു. ശോഭവാർന്ന് വെളിച്ചം കെട്ടുപോയ നക്ഷത്രക്കൂട്ടത്തിനിടയിലെ ഇരുളിലേക്ക്... നിലാവ് നുകർന്ന് നക്ഷത്രങ്ങൾ തിളക്കം കൈവരിച്ചു. അവിടം മുഴുവൻ പ്രകാശിച്ചു. അനന്തരം, കെടുതിയുടെ കൊടും കാടുകളിൽ, നരകയാതനയുടെ നടുക്കടലിൽ, മരണഭയത്തിന്റെ മരുഭൂവിൽ, നേർവഴി തിരഞ്ഞവന് അവയിലേതുമാധാരമായി!... ഒടുവിൽ, വെളിച്ചം വീശിയ റബ്ബിനെ സ്തുതിച്ച്, ഇലാഹീസ്മരണയിൽ പ്രപഞ്ചം മന്ത്രിച്ചു; നൂറുൻ അലാ നൂർ...

അണയുന്ന ലങ്കറുകൾ

ഹാഫിള് റാഷിദ്‌ കെ.ടി വഴിക്കടവ് ------------------------------------------------------ അവര്‍ കൂടുകളിലടച്ച് പ്രാവുകളെ വളര്‍ത്തുന്നുണ്ട് ; സ്വാതന്ത്ര്യമില്ലെങ്കിലും സമാധാനത്തിന്‍റെ അടയാളങ്ങളെന്ന്  തെറ്റിദ്ധരിപ്പിച്ചു കൊണ്ട്.! രാജ്യ വീഥികളിലേക്ക്  പിന്നാമ്പുറങ്ങളിലൂടെ കയറി ആജീവനാന്ത ലാവണം കഴുത്തിലണിയുന്നു തീൻമേശയിൽ ഇഴയുന്ന മൂർഖനും, ചേരയും അവയുടെ വിഷദംഷ്ട്രകളാൽ  നീതി ദേവതയെ ദംശിക്കുന്നു എവിടെ..! ടാഗോറിന്റെ ലോകം കോരിത്തരിച്ച ചിന്തകൾ ? എവിടെ..! ബാപ്പുജിയുടെ അഹിംസാ മന്ത്രങ്ങൾ ? എവിടെ..! അംബേദ്ക്കറിന്റെ സമഭാവനകൾ ? എവിടെ..! ചാച്ചാജിയുടെ വാടാത്ത മതനിരപേക്ഷത മുറ്റിനിൽക്കുന്ന റോസാപുഷ്പ്പങ്ങൾ? എവിടെയെൻ പിതാക്കളുടെ ദീപ്ത സ്മരണകൾ ? എവിടെയെൻ ഇടറാത്ത വാക്കുകൾ ? എവിടെയെൻ ചിറകടിക്കുന്ന പറവകൾ ? അവ ഇനിയും കാത്തിരിക്കേണ്ടി വരുമോ കൂടുകളിൽ നിന്നെങ്കിലും ഒരു പുലരി കാണാൻ    

ബദർ ഖിസ്സപ്പാട്ട്; തലമുറകളെ അതിജയിച്ച ഇശലാവിഷ്കാരങ്ങൾ

✒️മിൻഹാജ് ഇ.കെ ചാഴിയോട് വിശാലമായ ഇസ്‌ലാമിക് ഹിസ്റ്ററിയുടെ ക്യാൻവാസിൽ അനിഷേധ്യമായ അധ്യായമാണ് ബദർയുദ്ധം.പ്രഥമവും പ്രധാനവുമായത് കൊണ്ട് തന്നെയാവണം മറ്റൊരു യുദ്ധത്തിനുമില്ലാത്ത പുണ്യപോരിശയും വിസ്മയാത്മകമായ മതിപ്പും ബദ്‌രീങ്ങളിൽ അനുസ്യൂതമായി വട്ടമിട്ടിരിക്കുന്നത്. തവക്കുലിന്റെയും ഈമാനികാവാശേത്തിന്റെയും മാതൃകാമിനാരങ്ങളായി ബദ്ർ ഇന്നും വായിക്കപ്പെടുന്നുവെന്നത് അനിഷേധ്യമാണ്. ബദറിന്റെ പശ്ചാതല-പ്രമേയങ്ങളുടെ താളാത്മകവും വൈകാരികവുമായ കാവ്യാവിഷ്കാരമാണ് മഹാകവി മോയിൻകുട്ടി വൈദ്യരുടെ ബദർ പടപ്പാട്ട്.ചരിത്രത്തിന്റെ ചുരുളുകൾക്കിടയിലും ഈമാനികാവേശത്തിന്റെ മാധുര്യവും ബദ്‌രീങ്ങളെക്കൊണ്ടുള്ള ഹൃദയമറിഞ്ഞ തേട്ടവും ഉൾകൊള്ളിച്ചുള്ള പ്രയാണവഴികൾ രചയിതാവിന്റെ സ്തുത്യർഹമായ രചനാതന്ത്രമാണ്.മലയാള മുസ്‌ലിം മാനസങ്ങളിൽ ഇത്രയേറെ മുഴങ്ങിക്കേട്ട ബദർപെരുമയുടെ മറ്റൊരു ഇശലലകളുമില്ലെന്നത് ചരിത്രത്തിന്റെ പച്ചപ്പരമാർത്ഥമാണ്. പാരമ്പര്യത്തിന്റെ പെരുമ പേറുന്ന അകത്തപ്പളികളിലിരുന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രാർത്ഥനാ നിർഭരമായ മനസ്സോടെ ബദർ ഖിസ്സപ്പാട്ട് പാടിപ്പറഞ്ഞ ഇന്നലെയോർമ്മകൾ പഴയതലമുറയുടെ പങ്കുവെക്കലിലെ ആത്മസായൂജ്യത്തിന്റെ വാക്കു...